പതിവിലും നേരത്തെ ഇന്ന് പയ്യൻ പബ്ബിൽ പോയി. എഡിൻബ്ര പഴയ പട്ടണത്തിലെ ഒരു പ്രാചീന ഗുഹയാണ് താവളം. എത്തിനോക്കിയാൽ ഒരു ഭാഗത്ത് നോർത്ത് സീ കടലും, എത്തിനോക്കാതെതന്നെ മറുഭാഗത്ത് ആർതർ സീറ്റ് കുന്നും കാണാം. വാതിൽ തള്ളിനീക്കിയപ്പോൾ ശബ്ദകലപില. പയ്യനെ കണ്ടതും ബാറിനടുത്തുനിന്നും സാം ചോദിച്ചു:

"ഓൾറൈറ്റ് പയ്യൻ? നിന്റെ ഐഡി ഒന്ന് കാണണം."

കുറേ വർഷങ്ങൾക്ക് മുൻപ് ആദ്യമായി അവിടെ ചെന്നപ്പോൾ സാം ഇതേ ചോദ്യം ചോദിച്ച് പറ്റിച്ചതാണ്. അന്ന് ഐഡി പരതിയപ്പോൾ എല്ലാവരും കൂടി ചിരിച്ചു. സാം അവിടത്തെ സ്ഥിരകാരനാണ്, അധികാരിയല്ല. ഇന്ന് ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് സാമിനുള്ള സ്ഥിരം മറുപടി കൊടുത്തു:

"സ്റ്റിൽ ലൂക്കിങ് ഫോർ ഇറ്റ് സാം"

കൊമ്പുകോർത്ത് നിൽക്കുന്ന ബിയർ ടാപ്പുകളുടെയടുത്ത് ചെന്നപ്പോൾ പേർമ് ജോൺ, ബാർമൻ, പയ്യനെ നോക്കി ചിരിച്ചു. നെറുകിൽ നിന്നും നെറ്റിയിലേക്ക് മുടി ചുരുട്ടി നിലകൊള്ളിക്കുന്ന ആധുനികമെന്നഭിപ്രായപെടുന്ന കേശഫാഷനാണ് 'പേർമ്'.

"പൈന്റ് ഓഫ് ലാഗാ, പയ്യൻ?"

"ജോൺ, മേറ്റ്, എനിക്കിന്ന് അതിരുകവിഞ്ഞ നൊസ്റ്റാൾജിയ; ഉപ്പും പഞ്ചസാരയുമിട്ട ഒരു ഗ്ലാസ് നാരങ്ങവെള്ളം തരൂ."

ജോൺ മുഖം തിരിച്ച് മറ്റുള്ളവരെ നോക്കി.

എവിടെ നിന്നോ പ്രൊഫസർ ലാറ പയ്യന്റെ അടുത്തേക്ക് വന്നു. കണ്ണട നാസികസേതുവിൽ നിന്നും സാധാരണമായി നേത്രസേതുവിലേക്ക് നീക്കികൊണ്ട് അവർ ചോദിച്ചു:

"യു ഓക്കെ ഡാർലിംഗ്"?

"ലാറ, ലൗ, എന്റെ ഓർമ്മകളിൽ ചിതലരിക്കുന്നു"

"അതൊരു ചിതലരിക്കുന്ന പ്രയോഗമല്ലേ പയ്യൻ"?

"ലാറ, എന്തുകൊണ്ടോ ബിലജമുനി വാൽമീകിയെ സ്മരിച്ചുപോകുന്നു ഈ നിമിഷം. ഒരു ചിതൽപുറ്റിന്റെയുള്ളിൽ ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കുമല്ലേ? മങ്ങിയകാഴ്ചകൾ. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ബാല്യകാലം ഇന്ന് ഇളനീർകുഴമ്പ് ഒറ്റിച്ച കണ്ണുകളിലൂടെയാണ് ഞാൻ അറിയുന്നത്. കുട്ടിക്കാലത്തിന്റെ പഞ്ചവർണ്ണകവാടം എന്റെ മുന്നിൽ കൊട്ടിയടയ്ക്കപ്പെടുകയാണോ?"

"നീ ഭൂതകാലത്തെ ഇത്ര മാത്രം സ്നേഹിക്കുന്നുവല്ലോ പയ്യൻ."

"ഓർമ്മകളുണ്ടെങ്കിൽ പിന്നെ നഷ്ടങ്ങളില്ലലോ ലാറ."

ലാറ ഒന്നും പറയാതെ എന്തോ പെട്ടെന്നോർത്തപോലെ ഇമചിമ്മാതെയിരുന്നു.

പേർമ് ജോൺ നാരങ്ങവെള്ളം കൊണ്ടുവന്നു.

വെള്ളം കുടിച്ചപ്പോൾ പാലക്കാടൻ ഉൾഗ്രാമത്തിൽ ഒരു കുളത്തിന്റെ വക്കത്ത് മഴത്തുള്ളികൾ വെള്ളത്തിലേക്ക് വീഴുന്നത് നോക്കി ചൂണ്ടയിട്ടിരികുന്ന ട്രൗസറിട്ട ഒരു കുട്ടിയുടെ ചിത്രം മനസ്സിലേക്ക് വന്നു. എത്രയോർത്തിട്ടും ട്രൗസറിന്റെ നിറം തെളിയുന്നില്ല!

പയ്യന്റെ കണ്ണിൽ നിന്നും മഴപെയ്യാൻ തുടങ്ങി. ഇതുകണ്ട പേർമ് ജോൺ ഒരു സിംഗിൾ മാൾട്ട് വിസ്കി സിംഗിൾ പയ്യന്റെ മുന്നിൽ വച്ചു.

"ഓൺ ദി ഹൗസ്, പയ്യൻ"

സ്ഥിരക്കാർ ചുറ്റും കൂടി.

"ചിയേർസ് പയ്യൻ! ഓർമ്മകളുടെ ഓർമ്മയ്ക്കായി"

"ചിയേർസ്". പയ്യൻ മൂക്ക് ഗ്ലാസിന്റെയുള്ളിൽ ഒന്ന് ചുഴറ്റി പ്രദിക്ഷണം വച്ച ശേഷം ഗ്ലാസ് ഒന്ന് മേശയിൽ മുട്ടിച്ച് ഒരു സിപ്പ് കുടിച്ചു.

"കേ നാ പോയ, നാ ഫോയ. ഇഫ് യു ഡോണട്ട് ടാപ്പ്, യു ഡോണട്ട് …."

എല്ലാവരും ചിരിച്ചു.

ചുറ്റും കൂടിയവരിൽ നിന്നും ആരോ പറഞ്ഞു: "എപ്പോഴത്തെയും പോലെ ഒരു തമാശ പറയു പയ്യൻ. പുതിയത്."

ഹാസ്യത്തിനുള്ള അവസ്ഥയില്ല എന്ന് ദയയ്ക്കുവേണ്ടി പാരവശ്യം കേണു.

"പറ പയ്യൻ, തമാശ പറ പയ്യൻ" പിന്നിൽ നിന്നാരോ ഇക്കിളിപെടുത്തി.

"ശരി ശരി. ജൂതന്മാരുടെ ഉള്ളിയുടെ പേരെന്താണ് ?"

നിശ്ശബ്‌ദത.

"അറിയില്ല", "ങ്ഹും", "ങ്ഹേ"

"ഷലോട്ട്", പയ്യൻ പറഞ്ഞു.

നിശ്ശബ്‌ദത, പിന്നെ പൊട്ടിച്ചിരി. വീണ്ടും ചീയർസ്. ആ ലഹരിയിൽ എല്ലാവരും പിരിഞ്ഞു പോയി. തോളിൽ തട്ടി ആരോ പറഞ്ഞു: "ഹീ ഈസ് ബാക്ക്"

ലാറ മാത്രം അവിടെ തന്നെ ഇരുന്നു. പയ്യന്റെ സമനിലയെ ശുശ്രുഷിക്കാൻ.

"ഫലിതം കൊള്ളാമായിരുന്നു പയ്യൻ"

"നന്ദി ലാറ. നിന്റെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കു. ഒരു പിടി ഓർമ്മകൾ, രണ്ടു കുട്ടികൾ"

"അതാണല്ലേ ജീവിതം?"

"അതല്ലേ, ലാറ?"

"എനിക്കും തോന്നുന്നു. എന്താണ് നീ ഇന്നിത്ര വിഷമിക്കാൻ കാരണം?"

"നഷ്ടപെടുന്ന ബാല്യകാലസ്മരണകൾ, അതിന്റെ തിരിച്ചറിവ്"

"നിന്റെ ബാല്യം നിനക്കത്ര വിലപ്പെട്ടതാണോ?"

"പേടി തോന്നുന്നു. ചിത്രങ്ങളിലും, വാക്കുകളിലും ഇല്ലാത്ത എത്രയോ നിമിഷങ്ങൾ. എന്റേതാണെന്ന് അവകാശപ്പെടാൻ അർഹതയുള്ള ഓർമ്മകൾ, അതില്ലാതാവുന്നു"

"മറവി വരമല്ലേ പയ്യൻ, ശാപമല്ലല്ലോ"

"ദ്വൈതമു സുഖമാ, അദ്വൈതമു സുഖമാ എന്ന ധാരയായല്ലോ ലാറ"

"നിനക്ക് പ്രായമേറിയെന്ന് തോന്നുന്നുണ്ടോ പയ്യൻ?"

"ഉണ്ടല്ലോ. ചില സിനിമകളൊന്നും കാണാൻ പറ്റുന്നില്ല. അവലംബിക്കാൻ ധൈര്യമില്ല. കരയിപ്പിക്കുമോ എന്നൊരു ഭയം. കഥാസാരം മുൻ‌കൂർ വായിച്ചറിയാൻ ഒരാവേശം. ആരൊക്കെയോ എവിടെ നിന്നൊക്കെയോ തിരിഞ്ഞു നോക്കുന്നത് പോലെ"

"അത് പ്രായത്തിന്റേതെന്ന് നീ വിശ്വസിക്കുന്നുവോ?"

"ഉവ്വ്. ഇരുപതുകളുടെ തുടക്കത്തിൽ ആവേശത്തിരി കൊളുത്തിയത് സിനിമകളും നോവലുകളുമാണ്. അനീതി തന്നെ അന്നും ശത്രു. അതിനെ ചെറുക്കാനും, ഇല്ലാതാക്കാനും വേണ്ടി പോരാടാൻ തോന്നിയിരുന്നു. സാമൂഹികസേവനത്തിനുവേണ്ടി ജീവിക്കാനും. പ്രധാനമന്ത്രിയാവാൻ വരെ തയ്യാറായിരുന്നു. പിന്നെ പിന്നെ ആരൊക്കെയോ ഉപദേശിക്കാൻ തുടങ്ങി. പ്രാരാബ്‌ധങ്ങൾക്കുവേണ്ടിയായി പോരാട്ടം, ജോലിക്ക് വേണ്ടിയായി ജീവിതം. സമ്പാദിക്കും തോറും പ്രാരാബ്‌ധങ്ങളേറി. സ്വയം സഹായിക്കാനേ കഴിഞ്ഞുള്ളു. സന്തോഷിപ്പിക്കുന്ന സിനിമകൾ മാത്രം കാണാൻ ആഗ്രഹിച്ചു. ചിന്തിപ്പിക്കുന്ന നോവെലുകൾ ഒഴിവാക്കി. ഹിപ്പോക്രസി എന്ന ജുഗുപ്സാവഹമായ വാക്കിന്റെ അർത്ഥം ഇതിനിടെക്കെന്നോ സ്വാംശീകരിച്ചു. നിരാലംബനായി തുടർന്നു. നിസ്സഹായതയിൽ നിന്നും നിസ്സംഗതയുണ്ടായി. നിസ്സംഗതയിൽ നിന്നും കൂടുതൽ നിസ്സഹായതയങ്കുരിച്ചു. വിനയം മാത്രം ബാക്കി."

"സിനിമ നിന്റെ ഗേറ്റ്വേയും ഗെറ്റവേയും ആയിരുന്നില്ലേ പയ്യൻ. അതും നിന്നെ പറ്റിച്ചോ?"

"ഞാൻ പറഞ്ഞില്ലേ ആരൊക്കയോ തിരിഞ്ഞു നോക്കുന്നു എന്ന്. ബന്ധങ്ങൾ, വേണ്ടപ്പെട്ടവർ, മിത്രങ്ങൾ അവരാണ് ഇടകണ്ണിടുന്നതും ചെവിയിലോതുന്നതും. എന്നിലവരും അവരിലിൽ ഞാനും ഭാഗികമായി ജീവിക്കുന്നു. കല്ലിൻമേൽപ്പലക, കണ്ണടച്ചാൽ അനന്തമായ കല്ലോലങ്ങൾ, ഒരു വക്കിൽ നിന്നാടുകയാണ്. കണ്ണ് തുറന്നാലറിയുന്നു കസേരപലകയിൽത്തന്നെയാണ് പിടിച്ചിരിയ്ക്കുന്നത് എന്ന്. എന്നാലും കണ്ഠത്തിലതേയുത്ക്കണ്ഠ. വീണ്ടും കണ്ണടക്കുമ്പോൾ കാണുന്നത് ഒരു നേർത്ത ചരടാണ്. ഒരറ്റം കാണാൻകഴിയാത്ത തന്തു. ആരൊക്കയോ അതിൽ തൂങ്ങുന്നു, ചിലർ നിന്നാടുന്നു, കൂടാതെ എന്തൊക്കെയോ അതിൽ കെട്ടിയിരിക്കുന്നു. ആ ചരടിൽ എന്റെ ലോകം മുഴുവനുമുണ്ടെന്ന് തോന്നി. ചരടിന്റെ മറ്റേ അറ്റം എന്റെ കൈയിൽ! എന്തിനാ എന്റെ കൈയിൽ തന്നേ? എങ്ങാനും പൊട്ടിയാലോ? വെള്ളത്തിൽ മുക്കിയ അപ്പൂപ്പൻതാടി പോലെയായല്ലോ ഞാൻ."

"എന്തൊക്കെയാ പയ്യൻ നീ പറയുന്നത് ?"

"ചിരിപ്പിക്കുന്ന സിനിമകൾ മാത്രമെടുത്താൽ പോരെ ലാറ. പുതിയകാര്യങ്ങൾ എന്നെ അറിയിക്കാൻ നോക്കുമ്പോൾ പഴയ കാര്യങ്ങൾ തന്നെയാണ് ഞാൻ കൂടുതൽ അറിയുന്നത്."

"പറയൂ പയ്യൻ, ഞാൻ വീണ്ടും ചോദിക്കട്ടെ, മറവി വരമോ ശാപമോ ?"

"ടൂഷേ ലാറ, ടൂഷേ." "വരം, ശാപം, ഒന്ന് മറ്റൊന്നിന് വളമായി തീരുന്നു. ഓർക്കാനാഗ്രഹിക്കുന്നത് മറന്ന് പോകുന്നു. ഗൃഹാതുരത്വം എൽ. പി. സ്കൂൾ ടീച്ചറെ പോലെ ചൂരലുപയോഗിക്കുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ കുളത്തിന്റെ വക്കത്തിരിക്കുകയായിരുന്നു. ചൂണ്ടയിട്ടിട്ടുണ്ട്. പെട്ടെന്ന് വെളിച്ചം കുറഞ്ഞു. ആകാശത്തിൽ നിന്നും ഒരു ഗർജ്ജനം. കാർമേഘങ്ങൾ റോൾകോളിന് വന്നു നിരന്ന് നിന്നു. ഞാൻ ചൂണ്ട വലിച്ച് മേലോട്ട് നോക്കി ചിരിച്ചു. മഴയെ എന്നും സ്നേഹിച്ചിട്ടേയുള്ളു. ആദ്യത്തെ തുള്ളി ഒരാവേശമാണ്. അത് കണ്ണിൽ തന്നെ വീണു. പതിക്കുന്നതിന് തൊട്ടുമുൻപ് ഞാൻ പീലികളടച്ചു. കൈ നീട്ടി ചിരിച്ചു. നല്ല മഴ. കുളത്തിലേക്ക് എടുത്ത് ചാടി. മലർന്ന് നീന്തി മുഖത്ത് മഴ വാങ്ങി. അടുത്തൊന്നും ആരുമില്ല. ആ വലിയ കുളത്തിൽ ഞാനും ജലജീവികളും മാത്രം. മരങ്ങൾ ചുറ്റും പലഭാഗത്ത് നിന്നും എത്തി നോക്കുന്നു. അതിൽ കിളികളുണ്ടാവണം. കാറ്റടിക്കുന്നുണ്ട്. മഴ ശക്തമാവുന്നു. മലർന്നും കമിഴ്ന്നും ഞാനെന്റെ ജലക്രീഡ തുടർന്നു. അങ്ങനെ എത്ര നേരം. പക്ഷെ ഇട്ടിരുന്ന ട്രൗസറിന്റെ നിറം ഓർമ്മയില്ല. ഓർത്തിരുന്നതാണ്. ഒരിക്കലും മറക്കില്ലെന്ന് കരുതിയതും. ഇനി ഞാൻ ചൂണ്ട മറക്കും, എത്തിനോക്കുന്ന മരങ്ങളെയും അതിലെ പക്ഷികളെയും മറക്കും, കുളം മറക്കും, മഴ മറക്കും, എന്നെ തന്നെ മറക്കും, അല്ലേ ലാറ?"

ലാറയുടെ കണ്ണുകളിൽ മഴ പെയ്യുന്നു.

"അതെ പയ്യൻ, നീ എല്ലാം മറക്കും, ഞാനും മറക്കും, എല്ലാവരും മറക്കും. പക്ഷേ, ഒന്ന് മാത്രം മറക്കില്ല."

"എന്താത്?"

"നീന്താൻ നീ ഒരിക്കലും മറക്കില്ല, നീയും, ഞാനും, എല്ലാവരും നീന്തികൊണ്ടേയിരിക്കും."